റിയാദ്: പുതിയ പരിശീലകൻ സ്റ്റെഫാനെ പിയോളിക്കു കീഴിൽ സൗദി പ്രോ ലീഗിൽ ആദ്യ മത്സരത്തിനിറങ്ങിയ അൽ നസ്റിന് തകർപ്പൻ ജയം.
കരുത്തരായ അൽ ഇത്തിഫാഖിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് നസ്ർ തരിപ്പണമാക്കിയത്. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽ നജ്ദി, ആൻഡേഴ്സൺ ടലിസ്ക എന്നിവരാണ് ഗോൾ നേടിയത്. സീസണിലെ മോശം ഫോമിനെ തുടർന്നാണ് പോർചുഗൽ പരിശീലകൻ ലൂയി കാസ്ട്രോയെ മാറ്റിയത്.
മത്സരത്തിന്റെ 33ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കിയാണ് ക്രിസ്റ്റ്യാനോ ടീമിന് ലീഡ് നേടികൊടുത്തത്. ബോക്സിനുള്ളിൽ ഇത്തിഫാഖ് താരം മഡു നസ്റിന്റെ സുൽത്താൻ അൽ ഘന്നാമിന്റെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. സീസണിൽ ക്രിസ്റ്റ്യാനോ ദേശീയ ടീമിനായും ക്ലബിനായും നേടുന്ന ഏഴാമത്തെ ഗോളാണിത്. 56ാം മിനിറ്റിൽ അൽ നജ്ദി ലീഡ് വർധിപ്പിച്ചു. ടലിസ്കയുടെ വകയായി 70ാം മിനിറ്റിൽ മൂന്നാം ഗോളും വലയിൽ. കഴിഞ്ഞ രണ്ട് കളികളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന നസ്ർ വീണ്ടും വിജയവഴിയിലെത്തി.
ജയത്തോടെ നാല് കളികളിൽനിന്ന് എട്ട് പോയിന്റുമായി അൽ നസ്ർ നാലാം സ്ഥാനത്തേക്ക് കയറി. കളിച്ച മൂന്ന് കളികളും ജയിച്ച അൽ ഇത്തിഹാദ്, അൽ ഹിലാൽ ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അൽ ഇത്തിഫാഖ് മൂന്നാം സ്ഥാനത്തും. ഇറ്റാലിയൻ ക്ലബ് എ.സി മിലാന്റെ മുൻ പരിശീലകനാണ് പിയോളി. 2021-22 സീസണിൽ മിലാനെ സീരി എ കിരീടം നേടികൊടുത്തിരുന്നു.