ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ തങ്ങളുടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയതായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജില്ല ഭരണകൂടവും പൊലീസും ചേർന്നാണ് വോട്ടെടുപ്പിൽ പങ്കെടുക്കേണ്ട പാർട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമൂഹമാധ്യമമായ എക്സിൽ ഇതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രവർത്തകർക്കെതിരായ ഇത്തരം വേട്ടയാടൽ അവസാനിപ്പിക്കണമെന്നും തടവിലാക്കിയവരെ ഉടൻ വിട്ടയക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. പല പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതിനാൽ വോട്ടെണ്ണലിൽ പങ്കെടുക്കാനാകില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളും സമാധാനത്തോടെ പ്രവർത്തിക്കുമ്പോൾ, ജനരോഷത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽനിന്ന് ഭരണം വിട്ടുനിൽക്കണം. പക്ഷപാതപരമായി പെരുമാറുന്ന ജില്ലാ മജിസ്ട്രേറ്റുമാരെയും ജില്ല ഭരണകൂട ഉദ്യോഗസ്ഥരെയും ഉടനടി നീക്കം ചെയ്യുമെന്നും പോളിങ് പ്രക്രിയ സമാധാനപരമായ അന്തരീക്ഷത്തിൽ നടത്തുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.