കോഴിക്കോട് / കൽപറ്റ: കോഴിക്കോട്ടും വയനാട്ടിലും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെ തുടരും. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ വോട്ടെണ്ണൽ കേന്ദ്രമായ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടർ ഡോ. രേണു രാജ് ഉത്തരവിറക്കി. നാളെ രാവിലെ നാലു മുതൽ ജൂൺ 5ന് വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നിയന്ത്രണ പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകളുടെ പൊതുയോഗങ്ങളും സമ്മേളനങ്ങളും കർശനമായി നിരോധിച്ചു. മെഡിക്കൽ അത്യാഹിതങ്ങൾ, നിയമപാലനം, അഗ്നിശമന സേവനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ അവശ്യ സേവനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.