കൊച്ചി: കൊച്ചിയിലെ കാനകളുടെ ശുചീകരണ വീഴ്ചയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. കോടതി തുടർച്ചയായി ഇടപെട്ടിട്ടും പ്രവർത്തികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കോടതി വിമർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൊച്ചി പൂർണമായും വെള്ളക്കെട്ടിലായതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായിരുന്നു.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. കുറച്ചുനേരം മഴപെയ്താൽ നഗരത്തിൽ ദുരിതമാണ്. കാനകളുടെ ശുചീകരണം സംബന്ധിച്ച് പറഞ്ഞു മടുത്തു. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നത്. ഇതിനൊക്കൊ ഒരു മാസ്റ്റർപ്ലാൻ വേണ്ടേയെന്നും ഹൈകോടതി ചോദിച്ചു.
കനാലുകളിലെ ചെളിയും മറ്റും നീക്കുന്ന ജോലികൾ മഴ ഒഴിഞ്ഞു നിൽക്കുന്ന സമയം നോക്കി വേഗത്തിൽ പൂർത്തിയാക്കണം. നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി ജോലി മുടക്കരുതെന്നും കോടതി നിർദേശിച്ചു. ജലാശങ്ങൾ മലിനമാക്കുന്ന ജനങ്ങളുടെ മനോഭാവത്തിലും ഒരു മാറ്റവുമില്ല. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയുണ്ടാകണം. ഇതിൽ കോർപറേഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
കൊച്ചിയിലെ ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയം ചോർന്നൊലിച്ച സംഭവത്തിലും രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്. സാധാരണ ജനങ്ങൾക്ക് വേണ്ടിയായത് കൊണ്ടല്ലേ ഇതൊക്കെ മതിയെന്ന് നിങ്ങൾ കരുതിയത് ? വി.ഐ.പി പാർപിട സമുച്ചയമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോയെന്നും കോടതി ചോദിച്ചു.