ഗാങ്ടോക്: സിക്കിമിൽ അധികാരമുറപ്പിച്ച സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) നിയമസഭാകക്ഷി നേതാവായി പ്രേം സിങ് തമാങ്ങിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ 31 എം.എൽ.എമാരും പങ്കെടുത്തു.
അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുൻമന്ത്രി കർമ ലോദൻ ഭൂട്ടിയ ഉൾപ്പെടെ മൂന്ന് നേതാക്കളെ എസ്.കെ.എം പുറത്താക്കി. വൈസ് പ്രസിഡന്റ് (സാംസ്കാരിക വിഭാഗം) ദുർഗ പ്രസാദ് പ്രധാൻ, മാധ്യമ, യുവജന വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അവിനാഷ് യാഖ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് രണ്ട് നേതാക്കൾ. നിയമസഭ തെരഞ്ഞെടുപ്പിൽ 31 സീറ്റ് നേടി അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുമായി എസ്.കെ.എം രംഗത്തെത്തിയത്.
ഹിമാചൽ: സ്വതന്ത്രരുടെ രാജി സ്വീകരിച്ചു
ഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്ത മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെ രാജി ഹിമാചൽപ്രദേശ് നിയമസഭാ സ്പീക്കർ സ്വീകരിച്ചു. ഹോഷിയാർ സിങ് (ദേഹ്റ), ആശിഷ് ശർമ (ഹാമിർപൂർ), കെ.എൽ. താക്കൂർ (നലാഗഡ്) എന്നിവരാണ് രാജിവെച്ചത്. ആറ് കോൺഗ്രസ് വിമതർക്കൊപ്പമാണ് മൂന്നുപേരും രാജ്യസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജന് അനുകൂലമായി വോട്ട് ചെയ്തത്. മാർച്ച് 22ന് മൂന്ന് എം.എൽ.എമാർ നിയമസഭയിൽനിന്ന് രാജിവെച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. എം.എൽ.എമാർ സ്വമേധയാ തീരുമാനമെടുത്തതല്ലെന്നും സമ്മർദമാണ് കാരണമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയതിനെതുടർന്നാണ് സ്പീക്കർ തീരുമാനം നീട്ടിയത്.
മൂന്ന് എം.എൽ.എമാരും മാർച്ച് 23ന് ബി.ജെ.പിയിൽ ചേരുകയും രാജി സ്വീകരിക്കാൻ സ്പീക്കറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ സ്പീക്കർക്ക് നിർദേശം നൽകാൻ കോടതിക്ക് കഴിയുമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം ഉയർന്നതിനാൽ വിഷയം മൂന്നാമത്തെ ജഡ്ജിക്ക് വിട്ടിരിക്കുകയാണ്. രാജിക്കത്ത് സ്വീകരിക്കുന്നതിന് മുമ്പ് ബി.ജെ.പിയിൽ ചേർന്നതിനാൽ മൂന്ന് എം.എൽ.എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജഗത് സിങ് നേഗി മറ്റൊരു പരാതിയും സമർപ്പിച്ചിരുന്നു. എന്നാൽ, രാജി സ്വീകരിച്ചതിനാൽ, മറ്റ് പരാതികൾ നിലനിൽക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.