മുംബൈ: മുംബൈ മുൻ പോലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് വിവരം. ദക്ഷിണ മുംബൈയിലെ പാർട്ടി ഓഫീസിൽ വെച്ച് കോൺഗ്രസ്സിന്റെ മുംബൈ യൂനിറ്റ് മേധാവിയും ലോക്സഭാ എം.പിയുമായ വർഷ ഗെയ്ക്വാദ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
മതേതര ചിന്താഗതിക്കാരൻ എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം കോൺഗ്രസ് ഒഴികെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും മതേതര ആശയങ്ങൾ പിന്തുടരുന്നില്ലെന്ന് അവകാശപ്പെട്ടു. താൻ ഒരു പാർട്ടിയിൽ അല്ല ചേർന്നതെന്നും ഒരു കുടുംബത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 2004-ൽ കോൺഗ്രസിൽ ചേരാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അവസരം ലഭിച്ചില്ലെന്നും സഞ്ജയ് പാണ്ഡെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി (എം.വി.എ) അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. എം.വി.എ ഭരണത്തിന് കീഴിൽ സാധാരണ പൗരന്മാർ ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും സഞ്ജയ് പാണ്ഡെ വ്യക്തമാക്കി.
മുംബൈ പൊലീസ് കമീഷണറായിരുന്ന കാലത്ത് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെത്തുടർന്ന് ഏകദേശം അഞ്ച് മാസത്തോളം കസ്റ്റഡിയിലായിരുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ പാണ്ഡെ മഹാരാഷ്ട്രയുടെ ആക്ടിങ് ഡി.ജി.പിയായും പിന്നീട് മുംബൈ പൊലീസ് കമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.