പാരിസ്: വൻ അട്ടിമറി കണ്ട റൊളാങ് ഗാരോ കോർട്ടിൽ ആസ്ട്രേലിയൻ താരം അലക്സ് ഡി മിനോറിനു മുന്നിൽ കീഴടങ്ങി റഷ്യയുടെ ഡാനിൽ മെദ്വദേവ്. ആദ്യ സെറ്റ് ജയിച്ചശേഷം തുടർച്ചയായ സെറ്റുകൾ എതിരാളിക്ക് വിട്ടുനൽകിയായിരുന്നു അഞ്ചാം സീഡായ മെദ്വദേവിന്റെ മടക്കം. രണ്ടാം സീഡ് ഇറ്റലിയുടെ ജാനിക് സിന്നർ ജയത്തോടെ ക്വാർട്ടർ ഫൈനലിലെത്തി.
കോറന്റിൻ മൂട്ടെറ്റിനെ 2-6 6-3 6-2 6-1നാണ് സിന്നർ വീഴ്ത്തിയത്. വനിതകളിൽ ലോക രണ്ടാം നമ്പർ അരിന സബലെങ്ക അമേരിക്കയുടെ എമ്മ നവാറോയെ 6-2, 6-3നും നാലാം റാങ്കുകാരിയായ എലീന റിബാകിന യുക്രെയ്ൻ താരം എലീന സ്വിറ്റോളിനയെ 6-4, 6-3നും ടുണീഷ്യൻ സെൻസേഷൻ ഉൻസ് ജബ്യൂർ ഡെൻമാർക്കിന്റെ ക്ലാര ടോസണെ 6-4, 6-4നും പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ആസ്ട്രേലിയയുടെ മാത്യൂ എബ്ഡൻ സഖ്യവും അവസാന എട്ടിലെത്തി. ഇന്ത്യയുടെ എൻ. ശ്രീരാം ബാലാജിയും മെക്സിക്കോയുടെ റെയസ് വറേലയും ചേർന്ന സഖ്യത്തിനെതിരെ 6-7(2) 6-3 7-6 (10-8) നായിരുന്നു ഇവരുടെ ജയം.