ദുബൈ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫും രംഗത്ത്. ജൂൺ 28നാണ് തെരഞ്ഞെടുപ്പ്. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിനമായിരുന്ന തിങ്കളാഴ്ചയാണ് ഖാലിബഫ് നാമനിർദേശം നൽകിയത്. അഹ്മദീ നജാദ്, അലി ലാറിജാനി, അബ്ദുൽ നാസർ ഹിമ്മതി തുടങ്ങിയവരും രംഗത്തുണ്ട്. പ്രസിഡന്റായിരുന്ന മുഹമ്മദ് റഈസി മേയ് 19ന് ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ചതിനെ തുടർന്നാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
ഖാലിബഫ് 2005, 2013 വർഷങ്ങളിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. 2017ൽ ആദ്യം രംഗത്തുവന്നെങ്കിലും പിന്നീട് പിന്മാറി. അടുത്തിടെയാണ് പാർലമെന്റ് സ്പീക്കറായത്. 1980കളിൽ ഇറാഖുമായി യുദ്ധത്തിനിടെ അർധ സൈനിക വിഭാഗത്തിൽ സേവനം തുടങ്ങിയ അദ്ദേഹം റവലൂഷനറി ഗാർഡ് ജനറലും രാജ്യത്തെ പൊലീസ് മേധാവിയുമടക്കം വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.