ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ചെമ്പട പോയന്റ് ടേബിളിൽ തലപ്പത്ത് തുടരുകയാണ്.
ഒമ്പതാം മിനിറ്റിൽ പോർചൂഗീസ് താരം ഡിയോഗോ ജോട്ടയാണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ആർനെ സ്ലോട്ടിന്റെയും സംഘത്തിന്റെയും തുടർച്ചയായ ആറാം ജയമാണിത്. സ്വന്തം തട്ടകമായ സെൽറെസ്റ്റ് പാർക്കിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് പാലസിന് തിരിച്ചടിയായത്. ഇടതു വിങ്ങിലൂടെ മുന്നേറി കോഡി ഗാക്പോ ബോക്സിലേക്ക് നൽകിയ ക്രോസാണ് പാലസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ജോട്ട വലയിലാക്കിയത്.
ക്രിസ്റ്റൽ പാലസിന് സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാനായിട്ടില്ല. ടീമിന്റെ നാലാം തോൽവിയാണിത്.
പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ലിവർപൂളിന് തന്നെയായിരുന്നു ആധിപത്യം. കൗണ്ടർ അറ്റാക്കിലൂടെ ആതിഥേയർ പലപ്പോഴും ഭീഷണി സൃഷ്ടിച്ചു. അലിസൻ ബെക്കറിന്റെ തകർപ്പൻ സേവുകളാണ് ടീമിന്റെ രക്ഷക്കെത്തിയത്. 79ാം മിനിറ്റിൽ പേശിവലിവിനെ തുടർന്ന് അലിസനെ പിൻവലിച്ചത് സന്ദർശകർക്ക് തിരിച്ചടിയായി.
ജയത്തോടെ ഏഴ് മത്സരങ്ങളിൽ ആറു ജയമടക്കം 18 പോയന്റുമായാണ് ലിവർപൂൾ ഒന്നാമത് തുടരുന്നത്. മാഞ്ചസ്റ്റർ സിറ്റി, ആഴ്ണസൽ ക്ലബുകളണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.