സൂറിച്ച്: ഫലസ്തീന്റെ അധീനതയിലുള്ള പ്രദേശങ്ങളിലെ ഇസ്രായേൽ ബന്ധമുള്ള ഫുട്ബാൾ ടീമുകൾ ഇസ്രായേൽ രാജ്യത്തിന് കീഴിൽ ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതിയിൽ വ്യക്തമായ നടപടി സ്വീകരിക്കാതെ ഫിഫ. ഈ വിഷയത്തിൽ ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്ന് ഫിഫ തീരുമാനിച്ചു. എന്നാൽ, ഫലസ്തീന്റെ പരാതിയിൽ അച്ചടക്കസമിതി അന്വേഷണം നടത്തും.
ഇസ്രായേലിലെ ലീഗുകളിൽ വെസ്റ്റ് ബാങ്കിലെ ടീമുകൾ മത്സരിക്കുന്നതിനെതിരെ ഫലസ്തീൻ ഫുട്ബാൾ ഫെഡറേഷൻ ദശാബ്ദത്തിലേറെയായി ഫിഫക്ക് പരാതി നൽകിയിരുന്നു. സമഗ്രമായ വിലയിരുത്തലിന്റെയും വിദഗ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിന് മുന്നോടിയായി, ഫലസ്തീൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഫിഫ ആസ്ഥാനമായ സൂറിച്ചിലെത്തിയിരുന്നു.