ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കുറച്ച് ദിവസം മുമ്പ് തന്റെ മകൾ അയിറയുമായി വീണ്ടും ഒന്നിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ മകളുമൊത്ത് സമയം പങ്കിടുന്നതിന്റെ വീഡിയോയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഒരുപാട് നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ സമയം നിലച്ചു പോയി. വാക്കുകൾക്കപ്പുറം നിന്നെ ഇഷ്ടപ്പെടുന്നു, ബെബോ,’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.
എന്നാൽ ഷമി തന്റെ മകളെ കുറിച്ച് അന്വേഷിക്കാറുപോലുമില്ലെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ മുൻ ഭാര്യയും മകളുടെ അമ്മയുമായ ഹസിൻ ജഹാൻ. അയിറക്ക് ആവശ്യമുള്ള സാധനങ്ങൾ ഷമി വാങ്ങിക്കൊടുത്തില്ലെന്നും ഇതെല്ലാം ‘ഷോ ഓഫ്’ ആണെന്നും മുൻ ഭാര്യ പറഞ്ഞു.
‘ഇതെല്ലാം ഷോ ഓഫ് ചെയ്യാനുള്ള പ്രവൃത്തി മാത്രമാണ്. എന്റെ മകളുടെ പാസ്പോർട്ടിന്റെ കാലാവധി തീർന്നിരുന്നു. അത് പുതുക്കാൻ ഷമിയുടെ ഒപ്പ് വേണമായിരുന്നു അതിന് വേണ്ടിയാണ് അവൾ കാണാൻ പോയത്. എന്നാൽ ഷമി ഒപ്പ് നൽകിയില്ല. ഷമി മകളുമായി ഷോപ്പിങ് മാളിൽ പോയിരുന്നു. അവിടെ അവൻ പ്രൊമോട്ട് ചെയ്യുന്ന കമ്പനിയിൽ അവളെ കൊണ്ടുപോകുകയായിരുന്നു. എന്റെ മകൾ അവിടെ നിന്ന് ഡ്രസും ഷൂസും വാങ്ങി. ഷമിക്ക് അവിടെ പണം നൽകേണ്ട കാര്യമില്ല, അതാണ് അവളെ അവിടെ കൊണ്ടുപോയത്. എന്റെ മകൾക്ക് ഗ്വിറ്റാറും കാമറയും വേണമായിരുന്നു. എന്നാൽ അത് അയാൾ വാങ്ങിക്കൊടുത്തില്ല.
ഷമി ഒരിക്കലും മകളെ അന്വേഷിക്കാറില്ല. അവൻ അവന്റെ കാര്യത്തിൽ തിരക്കിലാണ് എപ്പോഴും. ഒരു മാസം മുമ്പ് അവൻ മകളെ കണ്ടിരുന്നു. എന്നാൽ അന്ന് ഒന്നും പോസ്റ്റ് ചെയ്തില്ല. എനിക്ക് തോന്നുന്നു ഇപ്പോൾ അവന് പോസ്റ്റ് ചെയ്യാൻ ഒന്നുമില്ലെന്ന്,’ ജഹാൻ പറഞ്ഞു.
2014ലാണ് ഇരുവരും വിവാഹം കഴിച്ചത്. 2015ൽ ഇരുവർക്കും അയറി ജനിക്കുന്നത്. 2018ലാണ് ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ചുകൊണ്ട് ജഹാൻ വിവാഹമോചനത്തിന് പരാതി നൽകിയത്.