തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കപ്പെട്ടതിനു പിന്നാലെ അതു സംബന്ധിച്ച പൊലീസ് അന്വേഷണവും അട്ടിമറിച്ചതായി സംശയം. അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷക്കുള്ള മറുപടിയിൽ പൊലീസ് നൽകിയ മറുപടിയാണ് ഈ സംശയത്തിലേക്ക് വിരൽചൂണ്ടുന്നത്. ‘അന്വേഷണം നടന്നിട്ടില്ല’ എന്നാണ് പൊലീസ് നൽകിയ മറുപടി. ഈ സാഹചര്യത്തിൽ പൂരം അട്ടിമറിക്കു പുറമെ അന്വേഷണ അട്ടിമറിയുടെകൂടി നേരറിയാൻ സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ കളത്തിലിറങ്ങി.
അന്വേഷണം സംബന്ധിച്ച കാര്യങ്ങളറിയാൻ അദ്ദേഹം ആഭ്യന്തരവകുപ്പിന് ഓൺലൈനായി അപേക്ഷ നൽകി. പൂരം അട്ടിമറി സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. തുടർന്ന് തൃശൂർ ഡി.ഐ.ജി ഓഫിസിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും പ്രതിനിധികളെ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. പൊലീസിന്റെ അനാവശ്യ ഇടപെടൽ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ പരാതിയിലും അന്വേഷണം തുടങ്ങിയതായി അറിയിക്കുകയും തൃശൂർ പ്രസ് ക്ലബ് പ്രതിനിധി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി മൊഴി നൽകുകയും ചെയ്തു.
അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കൂടിയായിരുന്ന വി.എസ്. സുനിൽകുമാർ ആഴ്ചകൾക്കുമുമ്പ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദിവസം ഇത്രയായിട്ടും അനക്കമില്ലാതായതോടെ വിവരാവകാശപ്രകാരമുള്ള അന്വേഷണത്തിലാണ് കൈമലർത്തിയുള്ള പൊലീസിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇതോടെ, പൂരം അലങ്കോലപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന ആക്ഷേപത്തിന് ശക്തി കൂടുകയാണ്.