കൊല്ലം: സുഹൃത്തായ പെൺകുട്ടിയുടെ പിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വിലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ (19) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (46) ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് സംഭവം. പൊലീസ് പറയുന്നത്: പ്രസാദിന്റെ മകളെ അരുൺകുമാർ ശല്യം ചെയ്തതായി ആരോപിച്ചുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൾ കുറച്ചുദിവസമായി ഇരട്ടക്കടയിലെ ബന്ധുവീട്ടിലാണ് താമസം. ഇവിടെയെത്തി മകളെ അരുൺകുമാർ കണ്ടുവെന്നാരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റമുണ്ടായി. ഇതിെൻറ തുടർച്ചയായി ഇരട്ടക്കടയിൽവെച്ച് അരുണും പ്രസാദുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി.
സംഘർഷത്തിനിടെ പ്രസാദ് കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. അരുണിനെ ജില്ല ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.