ന്യൂഡൽഹി: ജോലിഭാരവും സമ്മർദവും മൂലമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മലയാളിയായ അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ ജീവനക്കാരുടെ ജോലി സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ബഹുരാഷ്ട്ര കൺസൽട്ടിങ് സ്ഥാപനമായ ഡിലോയിറ്റ് മൂന്നംഗ ബാഹ്യ സമിതിക്ക് രൂപം നൽകി.
ഡിലോയിറ്റ് മുൻ റവന്യൂ സെക്രട്ടറി തരുൺ ബജാജിന്റെ നേതൃത്വത്തിലുള്ളതാണ് സമിതിയെന്ന് ദക്ഷിണേഷ്യ സി.ഇ.ഒ റോമൽ ഷെട്ടി അറിയിച്ചു. കീഴ്ജീവനക്കാരോട് ആരെങ്കിലും മോശമായി പെരുമാറിയതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്നയുടെ മരണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഡിലോയിറ്റിന്റെ ഭാഗത്തുനിന്ന് ഇത്തരം ഇടപെടൽ ഉണ്ടായത്.