മലപ്പുറം: മുൻ എസ്.പി എസ്. സുജിത്ദാസുമായുള്ള ഫോൺ സംഭാഷണം പി.വി. അൻവർ എം.എൽ.എ പുറത്തുവിട്ടിട്ടും അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുത്തില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഫോൺ ചോർത്തുന്നതിന് കൃത്യമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ട്. എസ്.പി എസ്. സുജിത്ദാസിന് സർവിസിൽ തുടരാൻ നിയമപരമായി അവകാശമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സർവിസിലുള്ള കാലം മുഴുവൻ താൻ അങ്ങേക്ക് വിധേയപ്പെട്ട് കഴിയാമെന്നാണ് പി.വി. അൻവറുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ സുജിത്ദാസ് പറഞ്ഞിരിക്കുന്നത്. അൻവറിന് തീവ്രവാദ ബന്ധമുണ്ടെന്ന് എ.ഡി.ജി.പി അജിത്കുമാർ മൊഴി നൽകിയതായി പറയുന്നു. എന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിക്കുന്നില്ലെന്നും പ്രേമചന്ദ്രൻ ചോദിച്ചു.