തലശ്ശേരി: നഗരത്തില്‍ ഓട്ടോറിക്ഷയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന മൂന്നു യുവാക്കള്‍ അറസ്റ്റിൽ. മാവിലായി മൂന്നുപെരിയ നെടുകോമത്ത് ഹൗസിൽ കെ. മിഥുന് മനോജ് (27), ധര്‍മടം പാലയാട് കുരുക്ഷേത്രക്ക് സമീപം കോട്ടക്കണ്ടി ഹൗസിൽ കെ.കെ. മുഹമ്മദ് ഷിനാസ് (22), തലശ്ശേരി മാടപ്പീടികയിലെ രയരോത്ത് ഹൗസിൽ പി.കെ. വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ലഹരിവസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ തലശ്ശേരി തലായിയിൽ നിന്നാണ് മൂവരും പിടിയിലായത്. തലായി ഹാർബർ പരിസരത്തുനിന്ന് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഓട്ടോറിക്ഷയിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഷണം, അടിപിടി കേസിലെ പ്രതിയാണ് പിടിയിലായ മിഥുൻ. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ടൗണിലും പരിസരത്തും ഓട്ടോ ഡ്രൈവർ എന്ന വ്യാജേന വളരെ നാളുകളായി ഇയാൾ മയക്കുമരുന്ന് കച്ചവടം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.