ഭോപാൽ: മധ്യപ്രദേശിൽ ഒമ്പത് വയസ്സുള്ള മകന്റെ മുന്നിൽ വെച്ച് മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. ചൊവ്വാഴ്ച രാത്രി രാജ്ഗഡ് ജില്ലയിലാണ് സംഭവം. മകനോടൊപ്പം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ദസ്തക് ന്യൂസ് മാധ്യമപ്രവർത്തകൻ സൽമാനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു.
മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ട് ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും സൽമാന്റെ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സൽമാൻ ആക്രമിക്കപ്പെടുന്നത്. കൊലയാളികളെന്ന് സംശയിക്കുന്നവരെ കുറിച്ച് സൂചനയുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.