ഗസ്സ: അൽ അഖ്സ തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുമെന്നും ഇസ്രായേലിനെ ഫലസ്തീൻ മണ്ണിൽനിന്ന് പുറന്തള്ളുമെന്നും ഹമാസ് മേധാവി യഹ്യ സിൻവാർ പറഞ്ഞു.
‘രക്തസാക്ഷ്യവും ദുരിതങ്ങളും ഫലസ്തീനികളുടെ പോരാട്ടവീര്യവും ചെറുത്തുനിൽപും ശക്തിപ്പെടുത്തുകയേയുള്ളൂ. നേതാക്കളുടെയും പോരാളികളുടെയും രക്തം സാധാരണ ഫലസ്തീൻ ജനതയുടെ രക്തത്തിനേക്കാൾ വിലപ്പെട്ടതായി തങ്ങൾ കരുതുന്നില്ല. ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇക്കാര്യം അടിവരയിടുന്നു. വിപുലീകരണ ലക്ഷ്യം വെച്ചുപുലർത്തുന്ന സയണിസ്റ്റ് രാജ്യമാണ് യഥാർഥ ശത്രുവെന്ന് മുസ്ലിം രാജ്യങ്ങൾ തിരിച്ചറിയണം. ഐക്യത്തോടെ നിലയുറപ്പിക്കണം’’. യഹ്യ സിൻവാർ പറഞ്ഞു.
ഹമാസ് മേധാവിയായ ശേഷം ആദ്യമായി ഖുദ്സ് ടി.വി പുറത്തുവിട്ട യഹ്യ സിൻവാറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
അതിനിടെ യഹ്യ സിൻവാറിനും കുടുംബത്തിനും അദ്ദേഹത്തിന് വേണ്ടപ്പെട്ടവർക്കും സുരക്ഷിതമായി ഗസ്സ വിടാൻ സൗകര്യപ്പെടുത്തി നൽകാമെന്ന് ഇസ്രായേൽ വാഗ്ദാനം ചെയ്തു. ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.