ലഖ്നോ: ഉത്തർപ്രദേശിലെ രാംപൂരിൽ ചൂതാട്ടത്തിനിടെ 7.5 ഏക്കർ ഭൂമി നഷ്ടമായ യുവാവ് ഭാര്യയെ പണയംവെച്ചന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ യുവാവ് സുഹൃത്തുക്കളെ അനുവദിച്ചു. അമ്മവീട്ടിൽ പോയ യുവതി തിരിച്ചുവരാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദിക്കുകയും വിരൽ ഒടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
രാംപൂരിലെ ഷഹബാദ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 2013ലാണ് ഇവർ വിവാഹിതനായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃപിതാവും പീഡിപ്പിച്ചെന്നും, ഭർത്താവ് മദ്യത്തിനും ചൂതാട്ടത്തിനും അടിമയാണെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
“അയാൾ എന്നെ വെള്ളം കുടിക്കാൻ പോലും അനുവദിച്ചില്ല, സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ എന്നെ മർദിച്ചു. അമ്മവീട്ടിൽ പോയപ്പോൾ സുഹൃത്തുക്കളോടൊപ്പം വന്ന് വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചു. ബഹളം കേട്ട് അയൽക്കാർ വന്നപ്പോൾ അവർ ഓടിപ്പോയി. അവർ എന്നോട് എന്താണ് ചെയ്തതെന്ന് വിവരിക്കാൻ എനിക്ക് കഴിയില്ല. എല്ലാം കോടതിയിൽ വെളിപ്പെടുത്തും” -യുവതി പറഞ്ഞു.