തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ ജെൻസന്റെ വേർപാടിനെ പ്രതിശ്രുത വധു ശ്രുതി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് കേരളക്കര മൊത്തം. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന് ശിവണ്ണന്, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര് മരിച്ചിരുന്നു.
ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരൻ ജെൻസനും അപകടത്തിൽ വിടപറഞ്ഞത് തികച്ചും അപ്രതീക്ഷിതമായാണ്. ഇപ്പോൾ ജെയ്സന്റെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടിയും ഫഹദ് ഫാസിലും.
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും. മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
‘അവസാന കാലം വരെ നീ ഓർമ്മിക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ ജെൻസന്റെ ഫോട്ടോ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയൽ സ്വദേശിയാണ് ജെൻസൻ.