ജമ്മു: പാക് അധീന കശ്മീരിലുള്ളവരെ ഇന്ത്യ സ്വന്തക്കാരായി കണക്കാക്കുന്നുവെന്നും അവർക്ക് ഇന്ത്യയുടെ ഭാഗമാകാമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
പാകിസ്താനിൽ അഡീഷനൽ സോളിസിറ്റർ ജനറൽ നൽകിയ സത്യവാങ്മൂലത്തിൽ പാക് അധീന കശ്മീരിനെ വിദേശനാടായാണ് പറയുന്നത്. എന്നാൽ, ഇന്ത്യ അതിനെ സ്വന്തമായാണ് കണക്കാക്കുന്നതെന്ന് ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാജ്നാഥ് സിങ് പറഞ്ഞു.
370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന നാഷനൽ കോൺഫറൻസ്-കോൺഗ്രസ് വാഗ്ദാനത്തെ അദ്ദേഹം വിമർശിച്ചു. ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം അത് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.