ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ മുന്നണിക്ക് സമ്പൂർണ ആധിപത്യം. തമിഴ്നാട്ടിലെ 40 ലോക്സഭ സീറ്റിൽ 37നും 39നും ഇടയിൽ സീറ്റ് ഇൻഡ്യ നേടുമെന്ന് എ.ബി.പി സി വോട്ടർ സർവേ പറയുന്നു. എൻ.ഡി.എക്ക് പരമാവധി ഒരു സീറ്റാണ് പ്രവചിക്കുന്നത്. മുന്നണിയില്ലാത്ത എ.ഐ.എ.ഡി.എം.കെക്കും പരമാവധി ഒരു സീറ്റ് ലഭിച്ചേക്കും.
ഇൻഡ്യ മുന്നണിക്ക് 33-37 സീറ്റ് തമിഴ്നാട്ടിൽ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൻ.ഡി.എക്ക് 2-4 സീറ്റും, എ.ഐ.എ.ഡി.എം.കെക്ക് പരമാവധി രണ്ട് സീറ്റുമാണ് പ്രവചനം. 28 സീറ്റ് ഇൻഡ്യ നേടുമെന്നാണ് ഇന്ത്യ ന്യൂസ് സർവേ പറയുന്നത്. ജൻ കി ബാത് 34-38 സീറ്റും ടി.വി9 35 സീറ്റും തമിഴ്നാട്ടിൽ ഇൻഡ്യക്ക് പ്രവചിക്കുന്നു.
അതേസമയം, കർണാടകയിൽ ബി.ജെ.പിയുടെ ആധിപത്യമാണ് എക്സിറ്റ് പോളുകളിൽ കാണാൻ കഴിയുക. ആകെയുള്ള 28 സീറ്റിൽ 23-25 സീറ്റ് എൻ.ഡി.എക്ക് ലഭിക്കുമെന്ന് എ.ബി.പി സി വോട്ടർ സർവേ പറയുന്നു. ഇൻഡ്യ മുന്നണി 3-5 സീറ്റുകളിൽ ഒതുങ്ങും. ഇതേ പ്രവചനമാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലുമുള്ളത്. ടിവി9 എക്സിറ്റ് പോൾ 20 സീറ്റ് എൻ.ഡി.എക്കും 8 സീറ്റ് ഇൻഡ്യക്കുമാണ് നൽകുന്നത്. റിപബ്ലിക് ടി.വി പി-മാർക്യു സർവേയിൽ 22 സീറ്റ് എൻ.ഡി.എക്കും ആറ് സീറ്റ് ഇൻഡ്യക്കും പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ മേധാവിത്വം കോൺഗ്രസിന് നിലനിർത്താനാവില്ലെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.