കൊച്ചി: ധൂർത്തും കെടുകാര്യസ്ഥതയുംകൊണ്ട് കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ച സംസ്ഥാന സർക്കാർ, ‘ജീവാനന്ദം’ പദ്ധതിയിലൂടെ ജീവനക്കാരന്റെ ജീവിതം കൊള്ളയടിച്ച് ആനന്ദിക്കാനുള്ള ഗൂഢപദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്).
സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണിത്. സാമ്പത്തിക പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് തൊഴിലാളിവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാന ആക്ടിങ് ചെയർമാൻ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. കൺവീനർ വൈ. ഇർഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു.