തിരുവനന്തപുരം: പി.വി. അൻവർ വിവാദം സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ച. സെപ്റ്റംബർ ഒന്നു മുതൽ തുടങ്ങിയ ബ്രാഞ്ച് സമ്മേളനത്തിൽ പലേടത്തും വിഷയം ചർച്ചയായി. പാർട്ടിയിലെ ഏറ്റവും താഴെ ഘടകത്തിലെ ചർച്ചയിൽ ഭരണത്തിനെതിരായ വികാരമായാണ് ഇക്കാര്യം അംഗങ്ങൾ ഉന്നയിച്ചത്.
മുപ്പത്തയ്യായിരത്തോളം ബ്രാഞ്ചുകളാണ് സി.പി.എമ്മിന് സംസ്ഥാനത്തുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
സമ്മേളനകാലത്തിന് തുടക്കം കുറിച്ച ദിവസം തന്നെയാണ് പി.വി. അൻവർ പാർട്ടിയെയും സർക്കാറിനെയും ഉലച്ച പരാതിക്കെട്ടുകൾ പരസ്യമാക്കിയത്. ബ്രാഞ്ച് സമ്മേളനത്തിൽതന്നെ ഇക്കാര്യങ്ങൾ ചർച്ചയായത് മേൽഘടകങ്ങളിലെ സമ്മേളന ചർച്ചയുടെ ചൂണ്ടുപലകയാണ്.
അതിനിടെ, താഴെ തട്ടിൽ പാർട്ടി സംവിധാനം ദുർബലമാണെന്നും ശക്തിപ്പെടുത്താൻ ജാഗ്രത വേണമെന്നും സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി.
പാർട്ടി രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ളവരെ വേണം ബ്രാഞ്ച് സെക്രട്ടറിമാരായി നിശ്ചയിക്കാൻ. അങ്ങനെയല്ലാത്തവർ നയിക്കുന്നതിന്റെ ദൗർബല്യം നേരിടുന്നുണ്ട്. യുവാക്കളെയും സ്ത്രീകളെയും പാർട്ടിയിലേക്ക് ആകർഷിക്കണെമന്നും നിർദേശമുണ്ട്.