ന്യൂഡൽഹി: ജാമ്യത്തിനായുള്ള രേഖകളുടെ കാര്യത്തിൽ കാർക്കശ്യത്തിന്റെ കാലം കഴിഞ്ഞെന്ന് സുപ്രീംകോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഓർമിപ്പിച്ചു.
അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണഘട്ടത്തിൽ ചോദിക്കാൻ പ്രതികൾക്ക് അവകാശമില്ലെന്ന ഇ.ഡി നിലപാട് മൗലികാവകാശ ലംഘനമല്ലേ എന്ന് ചോദിച്ചായിരുന്നു സുപ്രീംകോടതി നിരീക്ഷണം.
സാങ്കേതികത്വം പറഞ്ഞ് രേഖകൾ നിഷേധിക്കുന്നതെങ്ങനെയാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് കോടതി ചോദിച്ചു. ഇ.ഡിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിഷയം വിധി പറയാൻ മാറ്റി.