കൊല്ലം: കേന്ദ്രസർക്കാർ അവതരിപ്പിച്ച് സംയുക്ത പാർലമെൻറ് സമിതിക്ക് മുമ്പാകെ അയച്ച വഖഫ് ഭേദഗതി നിയമം സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലിം ഉന്മൂലന സിദ്ധാന്തത്തിന്റെ ഭാഗമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ സംയുക്ത നേതൃയോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സമരപരിപാടികൾക്ക് രൂപം നൽകി എല്ലാ മഹല്ല് ജമാഅത്തുകളും സമിതിക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. 10ന് ജംഇയ്യതുൽ ഉലമയുടെയും പോഷകപ്രസ്ഥാനങ്ങളുടെയും തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. എ.കെ. ഉമർ മൗലവി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, പാങ്ങോട് ഖമറുദ്ദീൻ മൗലവി, സി.എ. മൂസ മൗലവി, ജലീൽ പുനലൂർ, വൈ.എം. ഹനീഫ മൗലവി, കടുവയിൽ എ.എം. ഇർഷാദ് ബാഖവി, കുളത്തൂപ്പുഴ സലിം, കണ്ണനല്ലൂർ നിസാമുദ്ദീൻ, തലച്ചിറ ഷാജഹാൻ മൗലവി, മൂജീബ് ഫാറൂഖി, കുണ്ടുമൺ ഹുസൈൻ മന്നാനി, ജെ.എം. നാസിറുദ്ദീൻ തേവലക്കര, പള്ളിക്കൽ റാഫി മന്നാനി, പാലുവള്ളി നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു. മുത്തുക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.