നാഗർകോവിൽ: മകളെ മെഡിക്കൽ കോഴ്സിന് ചേർത്ത് മടങ്ങവേ കാറപകടത്തിൽ പിതാവും മാതൃസഹോദരിയും മരിച്ചു. കന്യാകുമാരി ജില്ലയിൽ വിളവങ്കോടിന് സമീപം കുറപ്പുലം കല്ലുവെട്ടാൻ കുഴിയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവറായ ജയചന്ദ്രസിങ് (50), ഭാര്യാസഹോദരിയും സ്വകാര്യ സ്കൂൾ അധ്യാപികയുമായ ജയന്തി (55) എന്നിവരാണ് മരിച്ചത്. ജയചന്ദ്രസിങ്ങിന്റെ മകൾ അഭിസെറിൻ (19)നെ ഈറോഡിലെ കോളജിൽ ചേർത്ത് തിരിച്ചുവരുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ അഭിസെറിനും മാതാവ് സെറിനും(47) തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കുടുംബം സഞ്ചരിച്ച കാർ തിരുനെൽവേലി -കന്യാകുമാരി നാലുവരി പാതയിൽ റെഡ്ഡിയർപട്ടിയിൽ വച്ച് ചൊവ്വാഴ്ച പുലർച്ചെ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. പിതാവും മാതൃസഹോദരിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും മുൻസീറ്റിലായിരുന്നു സെറിൻ (47) , മകൾ അഭിസെറിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ജയചന്ദ്രസിങ്ങായിരുന്നു കാർ ഓടിച്ചിരുന്നത്. ജയന്തി മുൻസീറ്റിലായിരുന്നു.
മുന്നിൽ പോയ ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. തിരുനെൽവേലി കോർപറേഷൻ ട്രാഫിക് പൊലീസും പാളയം കോട്ട ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.