ദുബൈ: ചെങ്കടലിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു എണ്ണക്കപ്പലും മറ്റൊരു വാണിജ്യക്കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. യെമൻ ഭരണം നിയന്ത്രിക്കുന്ന ഹൂതികളാണ് പിന്നിലെന്നാണ് സംശയം. ദിവസങ്ങൾക്ക് മുമ്പ് മിസൈൽ പതിച്ച് തീപടർന്ന സൂനിയൻ എണ്ണക്കപ്പലിനു സമീപത്താണ് വീണ്ടും ആക്രമണം.
10 ലക്ഷം ബാരൽ എണ്ണയുമായി വന്ന സൂനിയൻ കപ്പലിൽ ദിവസങ്ങൾ കഴിഞ്ഞും കത്തുകയാണ്. തിങ്കളാഴ്ച ആക്രമണത്തിനിരയായ ആദ്യ കപ്പലിനകത്ത് രണ്ട് മിസൈലുകളും ഒന്ന് പരിസരത്തും പതിച്ചു. റഷ്യയിലെ ഉസ്റ്റ്-ലുഗ തുറമുഖത്തുനിന്ന് എണ്ണയുമായിവന്ന പാനമ പതാക വഹിച്ച ബ്ലൂ ലഗൂൺ ഒന്നാണ് ആക്രമണത്തിനിരയായതെന്നാണ് കരുതുന്നത്. കപ്പൽ പ്രവർത്തിപ്പിക്കുന്ന ഗ്രീക് ആസ്ഥാനമായുള്ള കമ്പനി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് ഒരു ചരക്കുകപ്പൽ ഹുദൈദ തുറമുഖത്തിനടുത്ത് ആക്രമിക്കപ്പെട്ടത്.
കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് കരുതുന്നത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇതുവഴി കടന്നുപോയ 80ലേറെ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.