ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള ആപ് നേതാക്കൾക്കെതിരെ ബി.ജെ.പി നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. 2018ൽ, ആപ് നേതാക്കൾ നടത്തിയ പ്രസ്താവന അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ ആണ് കേസ് നൽകിയത്.
വിചാരണ കോടതി പരിഗണിച്ചിരുന്ന കേസ് 2020ൽ ഹൈകോടതി താൽക്കാലികമായി റദ്ദാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ച കോടതി ഒക്ടോബർ മൂന്നിന് കെജ്രിവാൾ അടക്കമുള്ള നേതാക്കളോട് വിചാരണ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.
ബി.ജെ.പിയുടെ നിർദേശ പ്രകാരം, പ്രത്യേക സമുദായത്തിൽപെട്ട 30 ലക്ഷം പേരെ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽനിന്ന് നീക്കിയെന്നാണ് ആപ് നേതാക്കൾ ആരോപിച്ചത്. മുൻ രാജ്യസഭാംഗം സുശീൽ കുമാർ ഗുപ്ത, മന്ത്രി ആതിഷി, പാർട്ടി നേതാവ് മനോജ് കുമാർ എന്നിവരാണ് കേസിലെ മറ്റു ആരോപണ വിധേയർ.