കോട്ടയം: പൊലീസിന്റെ പ്രഫഷണലിസത്തിന് മാധ്യമങ്ങൾ തടസം സൃഷ്ടിക്കാറുണ്ടെന്ന് മന്ത്രി പി. രാജീവ്. പൊലീസിന്റെ എല്ലാ ചലനങ്ങളും ചാനലുകളിൽ വരും. ഇത് കണ്ടാണ് പല കുറ്റവാളികളും പൊലീസ് പുറകെയുണ്ടെന്ന് തിരിച്ചറിയുന്നത്. കുറ്റാന്വേഷണത്തിന്റെ മേഖലയിൽ വന്ന പുതിയ വെല്ലുവിളികളെ നേരിടാൻ കേരളത്തിലെ പൊലീസ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘പൊതുജന സൗഹൃദ പൊലീസ്: പ്രെഫഷനൽ പൊലീസിന് ഇനിയെത്ര ദൂരം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസിൽ ഉയർന്ന സ്ഥാനങ്ങളിൽ വനിതകളെ നിയമിച്ച് കേരളം മാതൃക കാണിച്ചു. പൊലീസ് സേനയിൽ ഏറ്റവുമധികം റിക്രൂട്ട്മെന്റ് നടത്തിയ സർക്കാറാണ് ഇപ്പോഴത്തേതുമെന്നും മന്ത്രി പറഞ്ഞു.
കെ.പി.എ സംസ്ഥാന ട്രഷറർ ജി.പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. കെ.പി.എ സംസ്ഥാന വൈസ്പ്രസിഡന്റ് സഞ്ജു വി. കൃഷ്ണൻ, കെ.പി.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്, എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. റജി സഖറിയ, മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ, അഡ്വ. ജി. മോഹൻരാജ്, പ്രഫ. കെ.എസ്. ഇന്ദു, കെ.എസ്. ഔസേപ്പ്, എം.എം. അജിത്കുമാർ എന്നിവർ സംസാരിച്ചു.