തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. പാലക്കാട് ജില്ല കമ്മിറ്റി തീരുമാനം സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതിയും അംഗീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും നഷ്ടമാകുന്ന ശശി പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും.
നടപടി വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കാരണം വിശദീകരിക്കാൻ തയാറായില്ല. സംഘടന കാര്യങ്ങളാണെന്നും പരസ്യപ്പെടുത്താനില്ലെന്നുമായിരുന്നു നിലപാട്.
കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ പ്രശ്നമില്ലെന്നും അത് സർക്കാർ കാര്യമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി ജില്ല കമ്മിറ്റിയംഗമായിരുന്ന ശശിക്ക് സി.ഐ.ടി.യു ചുമതലയുമുണ്ടായിരുന്നു. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള ജില്ല കമ്മിറ്റി തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.