ഹൈദരാബാദ്: ബി.ജെ.പി നേതാവിന്റെ അനധികൃത കൈയേറ്റം പൊളിച്ചു നീക്കി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് മോണിറ്ററിങ് കമ്മിറ്റിയുടേതാണ് നടപടി. ശനിയാഴ്ച രാവിലെ ഗഗൻപഹഡിലുള്ള അനധികൃത കെട്ടിടമാണ് പൊളിച്ച് മാറ്റിയത്.
കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്ന് അധികൃതരുടെ നടപടികളുണ്ടായത്. എഫ്.ടി.എൽ ഭൂമിയിൽ വരുന്ന അനധികൃത കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുന്നത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളും ഇതിൽ ഉൾപെടും.
ഇന്ന് പൊളിച്ച് നീക്കിയ കെട്ടിടങ്ങളിലൊന്ന് ബി.ജെ.പി നേതാവ് തോക്കല ശ്രീനിവാസ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ്. നഗരത്തിലെ തടാകത്തിന് 34 ഏക്കർ വിസ്തീർണ്ണമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് പത്ത് മുതൽ 12 ഏക്കർ വരെയായി ചുരുങ്ങി. അനധികൃത കൈയേറ്റങ്ങളാണ് തടാകത്തിന് വിനയായതെന്ന് ഹൈദരാബാദിലെ ഡിസാസ്റ്റർ റെസ്പോൺസ് അസറ്റ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി കമീഷണർ രഘുനാഥ് . 2020 ഒക്ടോബറിൽ പ്രളയമുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളിൽ വ്യാപകമായി വെള്ളം കയറിയിരുന്നു.
കമീഷണർ എ.വി രഘുനാഥിന്റെ നേതൃത്വത്തിൽ ഡിസാസ്റ്റർ റെസ്പോൺസ് അസറ്റ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 72 ടീമുകളെയാണ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.