മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും റെക്കോഡ് ഉയരത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 0.33 ശതമാനം ഉയർന്ന് 25,235.9 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിൽ 82,000 പോയിന്റിന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിഫ്റ്റി കഴിഞ്ഞ 11 ദിവസമാണ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 17 വർഷത്തിനിടെ നിഫ്റ്റി ഇത്രയും ദിവസം നേട്ടം നിലനിർത്തുന്നത് ഇതാദ്യമായാണ്.സെപ്റ്റംബറിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന പ്രഖ്യാപനം വിപണിക്ക് കരുത്തായി. ആഭ്യന്തര നിക്ഷേപകരിൽ നിന്നും വൻതോതിൽ വിപണിയിലേക്ക് പണമൊഴുകയതും ഓഹരി വിപണിയുടെ ഉയർച്ചക്കുള്ള കാരണമായി.
ആഗസ്റ്റിൽ ഇതുവരെ 6.11 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ ആഭ്യന്തര നിക്ഷേപകർ വാങ്ങിയിട്ടുണ്ട്. വിപണിയിൽ സ്മോൾ ക്യപ്, ലാർജ് ക്യാപ് ഓഹരികൾക്കാണ് വലിയ നേട്ടമുണ്ടായത്. സ്പൈസ്ജെറ്റ് ഓഹരികളിൽ നാല് ശതമാനം നഷ്ടം രേഖപ്പെടുത്തി.
അതേസമയം, സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞു. ഗ്രാമിന്റെ വില 6705 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 53640 രൂപയായും കുറഞ്ഞു.