ന്യൂയോർക്: വിംബ്ൾഡൺ വനിത സിംഗ്ൾസ് ജേത്രിയായ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെജിക്കോവ യു.എസ് ഓപണിൽനിന്ന് പുറത്ത്. യോഗ്യത റൗണ്ട് വിജയിച്ചെത്തിയ റുമേനിയയുടെ എലേന ഗബ്രിയേല റൂസാണ് ക്രെജിക്കോവയെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ചത്. സ്കോർ: 6-4, 7-5.
നിലവിലെ ജേത്രിയായ അമേരിക്കയുടെ കൊക്കോ ഗൗഫ് മൂന്നാം റൗണ്ടിലെത്തി. ജർമനിയുടെ തത്യാന മരിയയെയാണ് മൂന്നാം സീഡായ ഗൗഫ് തോൽപിച്ചത് (6-4, 6-0). മുൻ ലോക ഒന്നാം നമ്പറായ ബെലറൂസിന്റെ വിക്ടോറിയ അസരങ്കെയും മൂന്നാം റൗണ്ടിൽ കടന്നു. ഫ്രാൻസിന്റെ ക്ലാര ബുറലിനെയാണ് മറികടന്നത്. സ്കോർ: 6-1, 6-4. ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ ഏഴാം സീഡായ ഷെങ് ക്വിൻവെൻ, മാഡിസൺ കീസ്, എലിസ് മെർട്ടൻസ് എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ 25ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ താരം നൊവാക് ദ്യോകോവിച്ചും മൂന്നാം റൗണ്ടിൽ കടന്നു.
നാട്ടുകാരനായ ലാസിയേ ഡെറെ പരിക്ക്കാരണം പിന്മാറിയതിനെ തുടർന്നാണ് ദ്യോകോക്ക് കാര്യങ്ങൾ എളുപ്പമായത്. യൂ.എസ് ഓപണിൽ 90ലധികം വിജയമെന്ന നേട്ടവും ദ്യോകോവിച്ച് പങ്കിട്ടു. ജിമ്മി കോണേഴ്സ്, ക്രിസ് എവർട്ട്, സെറീന വില്യംസ് എന്നിവരാണ് ന്യുയോർക്കിൽ 90 വിജയം നേടിയത്.
ബാലാജിയുടെയും ഭാംബ്രിയുടെയും സഖ്യത്തിന് ജയം
ന്യൂയോർക്: യു.എസ് ഓപൺ ടെന്നിസ് പുരുഷ ഡബ്ൾസിൽ ആദ്യ റൗണ്ട് പിന്നിട്ട് ഇന്ത്യൻ താരങ്ങൾ. എൻ. ശ്രീറാം ബാലാജി അർജന്റീനയുടെ ഗിയുഡോ ആൻഡ്രിയോസിക്കൊപ്പം രണ്ടാം റൗണ്ടിൽ കടന്നു. ന്യൂസിലൻഡിന്റെ മാർക്കസ് ഡാനിയൽ – മെക്സിക്കോയുടെ മിഗ്വൽ റെയ്സ് വരേല സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 5-7, 6-1, 7-6. രണ്ടു മണിക്കൂറും 36 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ മത്സരത്തിലായിരുന്നു ജയം. മറ്റൊരു ഇന്ത്യൻ താരമായ യുകി ഭാംബ്രിയും ഫ്രഞ്ച് പങ്കാളി അൽബാനോ ഒലിവെറ്റിയും രണ്ടാം റൗണ്ടിലെത്തി. അമേരിക്കയുടെ റയാൻ സെഗർമാൻ -പാട്രിക് ട്രാക്ക് സഖ്യത്തെയാണ് തോൽപിച്ചത്. 6-3 6-4. രണ്ടാം റൗണ്ടിൽ അമേരിക്കൻ -ഡെച്ച് കൂട്ടുകെട്ടായ ഓസ്റ്റിൻ ക്രാജിസെക്കും ജീൻ ജൂലിയൻ റോജറുമായാണ് ഭാംബ്രി സഖ്യത്തിന്റെ മത്സരം.