ബംഗളൂരു: കേരളത്തിൽ തനിക്കെതിരായി മൃഗബലി നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കേരളത്തിലെ ക്ഷേത്രത്തിൽ തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടാണ് ഇത് നടന്നതെന്ന് ശിവകുമാർ പറഞ്ഞു. വ്യാഴാഴ്ചയാണ് ശിവകുമാർ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.
കൈയിൽ പൂജിച്ച ചരട് ഉള്ളതിനാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിൽ തനിക്കെതിരെയും സർക്കാറിനെതിരെയും ചില പൂജകൾ നടത്തി. പൂജകളെ സംബന്ധിച്ച് ചിലർ തന്നെ വിവരമറിയിച്ചു. കർണാടകയിൽ നിന്നുള്ളവരാണ് പൂജകൾ നടത്തിയതെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാൻ പഞ്ചബലിയും നടത്തി. തുടർന്ന് മൃഗബലിയും ഉണ്ടായിരുന്നു. പൂജകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു. പൂജകളിൽ പങ്കെടുക്കുന്ന ആളുകളിൽ നിന്നും കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, പൂജ ആരാണ് നടത്തിയതെന്ന് വെളിപ്പെടുത്താൻ ഡി.കെ ശിവകുമാർ തയാറായില്ല. പക്ഷേ കർണാടകയിൽ നിന്നുള്ള ആളുകളാണ് പൂജകൾക്ക് പിന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. അത് അവരുടെ വിശ്വാസമാണ്. അത് അവർക്ക് വിട്ടുനൽകുന്നു. അവർക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. വലിയൊരു ശക്തി തന്നെ സംരക്ഷിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.