പാരിസ്: ഫ്രഞ്ച് ഓപൺ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ മൂന്നാം സീഡായ യു.എസ് താരം കൊകോ ഗോഫിന് അനായാസ ജയം. യുക്രെയ്നിന്റെ ഡയാന യാസ്ത്രംസ്കയെ 6-2 6-4ന് വീഴ്ത്തിയാണ് താരം നാലാം റൗണ്ടിലെത്തിയത്.
കഴിഞ്ഞ വർഷം യു.എസ് ഓപൺ കിരീടം ചൂടിയ ശേഷം വീണ്ടുമൊരു ഗ്രാൻഡ്സ്ലാം കിരീടമാണ് ഗോഫിന്റെ സ്വപ്നം. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ താരം ജാനിക് സിന്നർ ജയത്തോടെ നാലാം റൗണ്ടിലെത്തി. റഷ്യയുടെ പാവേൽ കോട്ടോവിനെ നേരിട്ടുള്ള സെറ്റുകളിലാണ് വീഴ്ത്തിയത്.
റഷ്യയുടെ സൂപർ താരം ആൻഡ്രെ റുബലോവ് തോറ്റു പുറത്തായി. 35ാം റാങ്കുകാരനായ ഇറ്റലിയുടെ മാറ്റിയോ അർനാൾഡിക്കു മുന്നിലായിരുന്നു 7-6 (8-6) 6-2 6-4ന് താരത്തിന്റെ തോൽവി.
ആദ്യ ജയം കുറിച്ച് ബാലാജി
റൊളാങ് ഗാരോവിലെ ഇന്ത്യൻ സ്വപ്നങ്ങൾ ആകാശത്തോളമുയർത്തി എൻ. ശ്രീരാം ബാലാജി പുരുഷ ഡബ്ൾസിൽ വിജയിച്ചു. മെക്സിക്കോയുടെ മിഗ്വൽ എയ്ഞ്ചൽ റെയിസിനെ കൂട്ടിയായിരുന്നു ആദ്യ റൗണ്ട് കടന്നത്. അമേരിക്കയുടെ റീസ് സ്റ്റാൾഡർ, ഡച്ച് താരം സെം വെർബീക് സഖ്യത്തെയാണ് 6-3, 6-4ന് വീഴ്ത്തിയത്.