ശ്രീനഗർ: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ഒരു മണിക്കൂറിനകം പട്ടിക പിൻവലിച്ച് ബി.ജെ.പി. 44 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയായിരുന്നു രാവിലെ പുറത്തുവിട്ടത്. എന്നാൽ. ചില മാറ്റങ്ങൾ വരുത്താനുണ്ടെന്ന് കാണിച്ച് പട്ടിക പിൻവലിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നത്. മൂന്നുതവണ എം.എല്‍.എയായ ദേവേന്ദര്‍ സിങ് റാണ പട്ടികയിലുണ്ട്. ജമ്മു വെസ്റ്റില്‍ അരവിന്ദ് ഗുപ്തയും ജമ്മു ഈസ്റ്റില്‍ യുദ്ധ്വിര് സേത്തിയുമാണ് സ്ഥാനാര്‍ഥികള്‍. എന്നാൽ, മാറ്റങ്ങളോടെ പുതിയ പട്ടിക പുറത്തുവിടുമെന്നാണ് വിവരം.
സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയതികളില്‍ മൂന്ന് ഘട്ടമായാണ് 90 അംഗ ജമ്മു കശ്മീരിൽ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. 2014ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.