മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കള ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 21കാരിയെ ക്ഷണിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ഉഡുപ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറി. കാർക്കള ജൊഡുരാസ്തെയിൽ താമസിക്കുന്ന ടിപ്പർ ലോറി ഡ്രൈവർ അൽത്താഫ് (30), സഹായി മറ്റൊരു ടിപ്പർ ലോറി ഡ്രൈവർ സുധീർ എന്ന സവേര റിച്ചാർഡ് കർഡോസ (32) എന്നിവരെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കുക്കുണ്ടൂർ ഗ്രാമപഞ്ചായത്ത് സ്വദേശി യുവതിയും അൽത്താഫും മൂന്നുമാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം കലർത്തിയ ശീതള പാനീയം നിർബന്ധിച്ച് കുടിപ്പിച്ച് ബലാത്സംഗം ചെയ്ത ശേഷം യുവതിയുടെ വീടിനടുത്ത് ഇറക്കിവിട്ടെന്നാണ് പരാതി. ലഹരി പാനീയം ഏർപ്പാട് ചെയ്തതതിനാണ് സുധീറിനെ പ്രതി ചേർത്തത്.
ഇല്ലാക്കഥ പ്രചരിപ്പിക്കരുതെന്ന് ജില്ല പൊലീസ് മേധാവി
മംഗളൂരു: കാർക്കളയിൽ യുവതിക്കു നേരെ നടന്ന അതിക്രമം ‘ലവ് ജിഹാദ്’ ആണെന്ന ആരോപണം ആവർത്തിച്ച് ബി.ജെ.പി കാർക്കള എം.എൽ.എയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി വി. സുനിൽ കുമാർ. ശനിയാഴ്ച ഉന്നയിച്ച ആക്ഷേപം ഞായറാഴ്ച ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, വേദവ്യാസ് കാമത്ത് എം.എൽ.എ എന്നിവർ ഏറ്റുപിടിച്ചു. കൂട്ട ലൈംഗിക പീഡനമാണ് നടന്നതെന്ന് ബി.ജെ.പി പറഞ്ഞു.
ഹിന്ദു യുവതിക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. കാർക്കള സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും വൈദ്യപരിശോധന നടത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഹിന്ദു ഹിതരക്ഷണ സമിതി കാർക്കള യൂനിറ്റ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ അഭ്യർഥിച്ചു. കൂട്ട ബലാത്സംഗമെന്ന പ്രചാരണവും സംഭവത്തിന് സാമുദായിക നിറം നൽകുന്നതും അവസാനിപ്പിക്കണമെന്നും എസ്.പി പറഞ്ഞു.