കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനരധിവാസത്തിന് വിദഗ്ധ സമിതി അഞ്ചു സ്ഥലങ്ങൾ നിർദേശിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലങ്ങൾ നിർദേശിച്ചത്. പുനരധിവാസത്തിനുള്ള സ്ഥലങ്ങൾ, ദുരന്തമേഖലയിലെ അപകടസാധ്യത നിലനില്ക്കുന്ന സ്ഥലങ്ങള് എന്നിങ്ങനെ രണ്ട് റിപ്പോർട്ടുകളാണ് നല്കിയത്.
മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളാനും കളിസ്ഥലം, സ്കൂൾ, പൂന്തോട്ടം, അംഗൻവാടി അടക്കം അനുബന്ധസൗകര്യങ്ങൾ ഏർപ്പെടുത്താനും പറ്റിയ സ്ഥലങ്ങളാണിവ. 24 സ്ഥലങ്ങളാണ് പരിശോധിച്ചത്. ഇതിൽനിന്ന് മലയിടിച്ചിൽ, വെള്ളപ്പൊക്കം പോലുള്ള സാധ്യതകൾ എന്നിവ പരിശോധിച്ച് 12 സ്ഥലങ്ങൾ തെരഞ്ഞെടുത്തു. തുടർന്നാണ് യാത്രസൗകര്യമടക്കം പരിഗണിച്ച് അഞ്ചു സ്ഥലങ്ങൾ നിർദേശിച്ചത്. ഉരുൾ ദുരന്തമുണ്ടായ മുണ്ടൈക്ക, ചൂരൽമല എന്നീ മേഖലകളിലെ സുരക്ഷിത ഇടങ്ങൾ, അല്ലാത്തവ എന്നിവയും സമിതി അടയാളപ്പെടുത്തിയിട്ടുണ്ട്. പുഴയുടെ പുതിയ അതിരുകൾ കണക്കിലെടുത്താണ് സുരക്ഷിതസ്ഥലങ്ങൾ നിശ്ചയിച്ചത്. ദുരന്തത്തിനു ശേഷം പുഴയുടെ അതിരുകൾ ഏറെ കൂടിയിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും ദുരന്തമേഖലയിൽ വാസയോഗ്യ വീടുകളിൽ താമസം സാധ്യമാണോയെന്ന് തീരുമാനിക്കുക. പുഴയുടെ ഇരു കരകളിലുമായി 100 മീറ്റർ ഇടവിട്ട് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്.
തീവ്ര മഴയെ തുടർന്ന് പുഞ്ചിരിമട്ടത്തുണ്ടായ ചെറിയ പൊട്ടാണ് തൊട്ടുതാഴെ ഭാഗത്ത് അണക്കെട്ടുപോലെ രൂപപ്പെട്ട് വലിയ ഉരുൾപൊട്ടലായി മാറിയത്. രണ്ട് ദിവസംകൊണ്ട് 500 എം.എം മഴയിലധികമാണ് ഇവിടെ പെയ്തത്. ഇത് അസാധാരണ പ്രതിഭാസമാണ്. അതിശക്തമായി കുത്തിയൊഴുകിയ വെള്ളം സ്വാഭാവിക നീർച്ചാലുകളുടെ ഇരുകരകളിലേക്കും പടർന്ന് വലിയ ആഘാതമുണ്ടാക്കി. പുഴയുടെ അടിത്തട്ടിലുള്ള പാറകളെ മുന്നോട്ട് തള്ളിയാണ് വെള്ളം കുതിച്ചൊഴുകിയത്. മണ്ണിനടിയിൽ ഇത്തരത്തിലുള്ള പാറക്കൂട്ടങ്ങൾ മുമ്പേ ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെടുന്നത്.
വലിയ ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച ഇടങ്ങളിൽ പെെട്ടന്നുതന്നെ മറ്റൊരു ഉരുൾദുരന്തത്തിന് സാധ്യതയില്ല. എങ്കിലും ആ മണ്ണ് സ്ഥിരത സ്വഭാവം വീണ്ടെടുക്കുന്നതുവരെ താമസം ഒഴിവാക്കുന്നതാണ് ഉചിതം. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് സമിതി റിപ്പോർട്ട് നൽകിയത്.