തിരുവനന്തപുരം: അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്ന ആഗ്രഹവുമായി കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ അസമീസ് പെൺകുട്ടി. മലയാളി അസോസിയേഷൻ അംഗങ്ങളോടാണ് പെൺകുട്ടി ആഗ്രഹി വെളിപ്പെടുത്തിയത്. ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടികളെ കണ്ടെത്തിയത്.
വീട്ടിൽ മാതാവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് വീട് വിട്ടിറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. അവിടെ അവൾ സന്തോഷവതിയാണെന്നും മലയാളി സമാജം പ്രവർത്തകർ അറിയിച്ചു.കുട്ടിയെ നാളെ സസിഡബ്ല്യുസി കേരള പോലീസിന് കൈമാറാനാണ് തീരുമാനം.
കുട്ടിയെ കണ്ടെത്തിയതിൽ മാതാപിതാക്കൾ പൊലീസിനും സഹായിച്ചവർക്കും നന്ദി പ്രകടിപ്പിച്ചു. കുട്ടി മടങ്ങിയെത്തിയശേഷം അസമിലേക്ക് തിരിച്ചു പോകാനാണ് ഇവരുടെ തീരുമാനം. വ്യാഴാഴ്ച രാത്രിയോടെയാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.
കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ചൊവ്വാഴ്ച രാവിലെ 10 മുതൽ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. രാവിലെ സഹോദരിമാരുമായി വഴക്കിട്ട തസ്ലീമിനെ മാതാപിതാക്കൾ ശകാരിച്ചിരുന്നു. പിന്നീട് അവർ ജോലിക്കു പോയി. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവിടെയില്ലെന്ന് മനസിലായത്.