തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് മന്ത്രി എം.ബി. രാജേഷ്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാറിന് താൽപര്യക്കുറവുണ്ടായിരുന്നില്ല. രഹസ്യമായി സൂക്ഷിക്കും എന്ന ഉറപ്പിന്റെ പുറത്താണ് പലരും മൊഴി നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോൺക്ലേവിൽ ഇരയും വേട്ടക്കാരനും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. സർക്കാറിന് ആരെയെങ്കിലും സംരക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നു. റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത് സങ്കുചിത രാഷ്ട്രീയ താൽപര്യമാണെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.
സിനിമ കോൺക്ലേവ് നവംബർ അവസാനം കൊച്ചിയിൽ വെച്ച് നടത്തുമെന്നാണ് മന്ത്രി സജി ചെറിയാൻ നേരത്തേ അറിയിച്ചത്. ഇരകളേയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നുവെന്ന പാർവതിയുടെ ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും കോൺക്ലേവ് ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.