കൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി. വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതിയ പ്രിന്‍സിപ്പല്‍ സുഹൃത പാല്, മെഡിക്കല്‍ സൂപ്രണ്ടും വൈസ് പ്രിന്‍സിപ്പലുമായ ബുള്‍ബുള്‍ മുഖോപാധ്യായ, നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. അരുണാഭ ദത്ത ചൗധരി എന്നിവരെയാണ് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് മാറ്റിയത്.
ജൂനിയർ ഡോക്ടർമാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം അറിയിച്ചു.
ആർ.ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ കല്‍ക്കട്ട നാഷനല്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള മുന്‍ വിജ്ഞാപനവും അധികൃതർ പിന്‍വലിച്ചിട്ടുണ്ട്. പുതുതായി നിയമിച്ച പ്രിൻസിപ്പൽ സുഹൃദ പോളിന് പകരം മനസ് കുമാർ ബന്ദോപാധ്യായയെ പുതിയ പ്രിൻസിപ്പലായി നിയമിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് പുതിയ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. മെഡിക്കൽ സൂപ്രണ്ടും ആർ.ജി കാർ ആശുപത്രിയിലെ വൈസ് പ്രിൻസിപ്പലുമായ ഡോ. ബുൾബുൾ മുഖോപാധ്യായയെ മാറ്റി പകരം സപ്തർഷി ചാറ്റർജിയെ തൽസ്ഥാനത്ത് കൊണ്ടുവന്നു. ഉത്തരവനുസരിച്ച് ചെസ്റ്റ് മെഡിസിൻ വിഭാഗം മേധാവി അരുണാഭ ദത്ത ചൗധരിയെ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.