ഗുരുഗ്രാം: ബന്ധുവായ 27 കാരനെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ കേസിൽ ഗുരുഗ്രാം സ്വദേശികളായ ദമ്പതികളെയും അവരുടെ കൂട്ടാളികളെയും പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബിഹാറിലെ സുപോൾ ജില്ലയിലെ പഞ്ച്ദേവ് താക്കൂർ, ഭാര്യ ഇന്ദു, സുഹൃത്ത് ചന്ദൻ താക്കൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ മധുബനി ജില്ലക്കാരനായ രാംപരിചൻ ശർമ്മ (27) ആണ് മരിച്ചത്. ഐ.എം.ടി മനേസർ മേഖലയിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സാരി കൊണ്ട് കെട്ടിയ നിലയിലും കഴുത്ത് ഞെരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാളുടെ വസ്ത്രത്തിലോ ഡ്രമ്മിലോ തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ല.
അവിഹിത ബന്ധത്തിന്റെ പേരിൽ യുവാവിനെ ദമ്പതികൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൂട്ടാളിയുടെ സഹായത്തോടെ മൃതദേഹം ഡ്രമ്മിൽ ഇട്ട് അഴുക്കുചാലിലേക്ക് വലിച്ചെറിയുകയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഐ.എം.ടി മനേസർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ശർമ്മ തന്റെ ബന്ധുവാണെന്നും ഇന്ദുവുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും പഞ്ച്ദേവ് മൊഴി നൽകി. ബന്ധം കണ്ടെത്തിയതോടെ പഞ്ച്ദേവും ഭാര്യ ഇന്ദുവും ശർമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു.
ആഗസ്റ്റ് 14 ന് ദമ്പതികൾ ശർമ്മയെ അവരുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. അവിടുന്ന് ഉറങ്ങിപ്പോയ ശർമ്മയെ അവർ വൈദ്യുതി വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മനേസർ ഡി.സി.പി ദീപക് കുമാർ ജെവാരിയ പറഞ്ഞു. പിറ്റേന്ന് മൃതദേഹം ഡ്രമ്മിൽ ഒളിപ്പിച്ച് ചന്ദന്റെ സഹായത്തോടെ ബൈക്കിൽ കയറ്റി അഴുക്കുചാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.