കുവൈത്ത് സിറ്റി: കടൽമാർഗം രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച 164 കിലോഗ്രാം മയക്കുമരുന്ന് കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തു. വാട്ടർ ടാങ്കിനടിയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം ഏകദേശം 450,000 കുവൈത്ത് ദീനാർ കണക്കാക്കുന്നു.
അയൽരാജ്യത്തുനിന്ന് വരുന്ന ബോട്ടിൽ ഇവ രാജ്യത്തേക്ക് ഒളിച്ചുകടത്താനായിരുന്നു ശ്രമം. ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും അറസ്റ്റു ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്ത് മയക്കുമരുന്നു വസ്തുക്കളുടെ വിൽപന, കൈമാറ്റം എന്നിവ ചെറുക്കുന്നതിനും പ്രമോട്ടർമാരെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നതിനുമുള്ള പരിശോധന തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മയക്കുമരുന്ന് വ്യാപാരം, കള്ളക്കടത്ത്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. സുരക്ഷ സേനയുമായി സഹകരിക്കാനും ലഹരിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ എമർജൻസി നമ്പറിലും (112) മയക്കുമരുന്ന് പ്രതിരോധിക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെൻന്റിന്റെ ഹോട്ട്ലൈനിലും (1884141) അറിയിക്കാനും ആഭ്യന്തരമന്ത്രാലയം ഉണർത്തി.