റോഹ്തക് (ഹരിയാന): റോഹ്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (പി.ജി.ഐ.എം.എസ്) ഡെന്റൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഡോക്ടർ അറസ്റ്റിൽ.
വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോവുകയും മർദിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് അനാട്ടമി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടറാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.
കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി ആരോപിച്ച് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയതായി റോഹ്തക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വീരേന്ദ്ര സിംഗ് ഇന്ത്യടുഡേയോട് പറഞ്ഞു.
പ്രതികൾ അംബാലയിലും ഛണ്ഡിഗഢിലും കൊണ്ടുപോയി മർദിച്ചതായാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്. ഇരയുടെ മൊഴിയിൽ നിന്നോ അന്വേഷണത്തിൽ നിന്നോ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.