കുമളി: കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ കഞ്ചാവ് വിൽക്കുന്ന മൊത്ത വ്യാപാരികളെ ആന്ധ്രയിൽനിന്ന് തമിഴ്നാട് പൊലീസ് പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആഴ്ചകൾക്ക് മുമ്പ് തേനി ജില്ലയിലെ കടമലക്കുണ്ട്, കമ്പം പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കഞ്ചാവു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേരളത്തിലേക്ക് അതിർത്തിവഴി കടത്താൻ ശ്രമിച്ച 31 കിലോ കഞ്ചാവാണ് അന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് വിശാഖപട്ടണത്തിനു സമീപത്തെ ഗ്രാമപ്രദേശമായ ശിന്തപ്പള്ളിയിൽനിന്ന് രണ്ടുപേർ പിടിയിലായത്. വിശാഖപട്ടണം സ്വദേശികളായ മഞ്ഞ്ജു നാഥ് കുമാർ (33) ബീറ്റ രമണ (32) എന്നിവരാണ് പിടിയിലായത്.
കമ്പം ഇൻസ്പെക്ടർ പാർഥിപൻ, ഉദ്യോഗസ്ഥരായ കതിരേശൻ, മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പിടിയിലായ പ്രതികളുടെ നേതൃത്വത്തിൽ മാസംതോറും നൂറിലധികം കിലോ കഞ്ചാവാണ് ഇരു സംസ്ഥാനത്തേക്കും വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്ന് മധുര സെൻട്രൽ ജയിലിലടച്ചു.