ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട തിരിച്ചറിയൽ രേഖകൾ സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം അനുവദിക്കുക.
അപേക്ഷകർ ഈ രാജ്യങ്ങളിൽനിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച് നേരത്തെ അവ്യക്തതയുണ്ടായിരുന്നു. ‘അപേക്ഷകന്റെ രക്ഷിതാക്കളോ പൂർവികരോ മേൽ പറഞ്ഞ രാജ്യങ്ങളിൽനിന്നുള്ളവരാണെന്ന രേഖ’ സമർപ്പിക്കണമെന്നുമാത്രമാണ് നേരത്തെ ചട്ടങ്ങളിൽ പറഞ്ഞിരുന്നത്.
എന്നാൽ, കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറോ ജുഡീഷ്യൽ സ്ഥാപനങ്ങളോ അർധ ജുഡീഷ്യൽ സ്ഥാപനങ്ങളോ അനുവദിച്ച രേഖയിലെ വിവരം (ഭൂമി ഉടമസ്ഥത സംബന്ധിച്ചതോ, കോടതി ഉത്തരവോ പോലുള്ളവ) എന്ന് ചട്ടം തിരുത്തി മന്ത്രാലയം പുതിയ സർക്കുലർ പുറപ്പെടുവിച്ചു.