പാരിസ്: വിനേഷ് ഫഗോട്ടിന്റെ വെള്ളി മെഡലിനായുള്ള അപ്പീൽ ഒളിമ്പിക്സ് ഗെയിംസ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി. 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു ഫോഗട്ട് മത്സരിച്ചത്. ഫൈനൽ മത്സരം നടക്കുന്നതിന് മുമ്പ് ഭാരക്കൂടുതൽ കാരണം താരത്തെ ഒളിമ്പിക്സിൽ നിന്നും അയോഗ്യയാക്കുകയായിരുന്നു. 100 ഗ്രാം ഭാരമായിരുന്നു താരത്തിന് കൂടുതലുണ്ടായിരുന്നത്.
അയോഗ്യരായ താരങ്ങൾക്ക് പൊതുവെ മെഡൽ നൽകാറില്ല. അയോഗ്യ ആക്കിയതിന് ശേഷം ഫോഗട്ട് കായിക വ്യവഹാര കോടതിക്ക് അപ്പീൽ നൽകുകയായിരുന്നു. വിജയിച്ച മത്സരങ്ങളിൽ ഭാരം കൃത്യമാണെന്ന് വാദിച്ചാണ് താരത്തിന്റെ അപ്പീൽ. ഇത് പരിഗണനയിലുണ്ടെന്നും ഒളിമ്പ്ക്സ് ഗെയിം തീരുന്നതിന് മുന്നോടിയായി തീരുമാനമാക്കാമെന്നും കായിക വ്യവഹാര കോടതി വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഒരുപാട് തകർച്ചകളിൽ കൂടെ സഞ്ചരിച്ച ഫോഗട്ട് മികച്ച പ്രകടനമായിരുന്നു ഒളിമ്പിക്സിൽ കാഴ്ചവെച്ചത്. എന്നാൽ കലാശപ്പോരിന് മുന്നോടിയായി താരത്തിന്റെയും സകല ഇന്ത്യക്കാരുടെയും ഹൃദയം തകരുകയായിരുന്നു. ഉടൻ തന്നെ ഫോഗട്ട് ഗുസ്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.