ആലപ്പുഴ: പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ എയർഗൺ കൊണ്ട് അടിച്ച സംഭവത്തിൽ കുറ്റക്കാരായ മൂന്ന് വിദ്യാർഥികളെ സ്കൂളിൽ നിന്ന് മാറ്റും. സംഭവത്തെതുടർന്ന് ഹയർസെക്കൻഡറി വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ സ്കൂളിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ സഹപാഠിയെയാണ് മൂന്നംഗ സംഘം തോക്ക് കൊണ്ട് ആക്രമിച്ചത്. എയർഗൺ ഉപയോഗ ശൂന്യമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് അടുത്തിടെ വെടിപൊട്ടിയോ എന്ന് തിരിച്ചറിയാൻ ബാലിസ്റ്റിക് പരിശോധന നടത്തും. ഈ റിപ്പോർട്ട് കിട്ടിയശേഷം പൊലീസ് കേസ് തീർപ്പാക്കും.
ഉപയോഗശൂന്യമായ എയർഗൺ സഹപാഠിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണെന്നാണ് പൊലീസ് നിഗമനം. ഭവത്തെത്തുടർന്ന് ഭയപ്പാടിലായ കുട്ടികൾക്ക് പ്രത്യേക കൗൺസലിങ് നൽകും. കഴിഞ്ഞദിവസം സ്കൂളിൽ ചേർന്ന പി.ടി.എ യോഗത്തിൽ രക്ഷിതാക്കൾ കടുത്ത ആശങ്ക ഉന്നയിച്ചു. കുട്ടികളെ മറ്റ് സ്കൂളിലേക്ക് മാറ്റാൻ ചില രക്ഷിതാക്കൾ ടി.സി ആവശ്യപ്പെടുകയും ചെയ്തു.