മുംബൈ: വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ സംഭവത്തിൽ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റിൽ. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയിൽ രണ്ടുവർഷമായി സേവനം ചെയ്യുന്ന വനിത ഡോക്ടർ നൽകിയ പരാതിയിൽ കാണ്ടിവാലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൊബൈൽ ഫോൺ കുളിമുറിയുടെ ജനാലയിൽ വെച്ച് ദൃശ്യം പകർത്തുന്നത് വനിത ഡോക്ടറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അവർ ഉടൻ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ ജയേഷിനെ പിടികൂടുകയും മൊബൈൽ പിടിച്ചെടുക്കുകയും ചെയ്തു. ഫോൺ പരിശോധിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ബോറിവാലി സ്വദേശിയായ പ്രതി ജയേഷ്, പത്തുവർഷമായി ഈ ആശുപത്രിയിലെ ജീവനക്കാരനാണ്.